ADVERTISEMENT

അധ്യായം: എട്ട്

മഴയുടെ ക്ലാസിൽ, ബ്ലാക്ക് ബോർഡിന്റെ ഏറ്റവും മുകളിലായി എല്ലാ ദിവസവും ഓരോ മോട്ടിവേഷണൽ വാചകങ്ങൾ എഴുതിയിടുന്ന പതിവുണ്ട്. ക്ലാസ് ലീഡർ അതിന്റെ ചുമതല ഓരോ ദിവസവും ഓരോരുത്തർക്കു നൽകും. ഇന്നതിനുള്ള ചുമതല ആദിത്യനാണ്.

DO SOMETHING TODAY THAT YOUR FUTURE SELF WILL THANK YOU FOR - Sean Patrick Flanery

ഇതായിരുന്നു ആദിത്യൻ ബോർഡിലെഴുതിയ വാചകം. മഴയ്ക്ക് ആ വാചകം ഏറെ ഇഷ്ടമായി. ബാഗിൽനിന്നു ഡയറിയെടുത്ത് അവൾ അപ്പോൾതന്നെ അതു ഡയറിയിൽ പകർത്തി.

ഉച്ചഭക്ഷണത്തിനുശേഷം വരാന്തയിൽ വച്ചാണ് മഴ വേണു സാറിനെ കാണുന്നത്. അവൾ തന്റെ കവിതകൾ എന്നെങ്കിലും ഒരു പുസ്തകമായി പബ്ലിഷ് ചെയ്യാൻ കഴിഞ്ഞേക്കുമോ എന്ന് സാറിനോട് ചോദിച്ചു. തന്റെ കവിതകൾക്ക് പുസ്തകമാക്കാൻ മാത്രം സ്റ്റാൻഡേർഡ് ഉണ്ടോ എന്നതായിരുന്നു മഴയുടെ പ്രധാന സംശയം. "എന്റെ മോളേ, എഴുതാനുള്ള കഴിവ് നിനക്കുണ്ട്. നിന്റെ എഴുത്തിന് നല്ല സ്റ്റാൻഡേർഡും ഉണ്ട്. പിന്നെ നന്നായി തേച്ചുരച്ചാൽ നിന്റെ കവിതകൾക്ക് ഇനീം തിളക്കം കൂടും". വേണുസാറിന്റെ വാക്കുകൾ മഴ ശ്രദ്ധയോടെ കേൾക്കുകയാണ്. "ധാരാളം കവിതകൾ വായിക്കണം. കുമാരനാശാനേം വൈലോപ്പിള്ളിയേം ഒഎൻവിയേയും റഫീക്ക് അഹമ്മദിനേം ഒക്കെ വായിക്കണം. അപ്പോ പുതിയ പുതിയ വാക്കുകൾ കിട്ടും. പുതിയ പുതിയ ആശയങ്ങൾ കിട്ടും. വായനേടെ ഗുണം നമ്മുടെ എഴുത്തിലും ഉണ്ടാകും.

വായിച്ചിട്ട് മനസ്സിലാകാത്ത കവിതകൾ ഉണ്ടെങ്കിൽ ചോദിച്ചാ മതി. ഞാൻ പറഞ്ഞുതരാം. പുസ്തകം ഒക്കെ ഉറപ്പായിട്ടും നമ്മൾക്കിറക്കാൻ പറ്റുന്നേ". വേണുസാറിന്റെ വാക്കുകൾകേട്ട് മഴയുടെ മനസ്സ് നിറഞ്ഞു. ഇനി എല്ലാ ദിവസവും ഓരോ കവിതയെങ്കിലും വായിക്കണമെന്ന് മഴ മനസ്സിലുറപ്പിച്ചു. സോണിയ മിസ് ലീവായിരുന്നതുകൊണ്ട് അന്നു ലാസ്റ്റ് പീരിയഡ് ഫ്രീ ആയിരുന്നു. മഴയപ്പോൾ ലൈബ്രറിയിലേക്കു നടന്നു. കുറേ പുസ്തകങ്ങൾ നോക്കി ഒടുവിൽ ഒഎൻവിയുടെ കവിതാസമാഹാരം തിരഞ്ഞെടുത്തു.

സ്കൂൾ ബസെത്താൻ ഇനിയും ഇഷ്ടംപോലെ സമയമുണ്ട്. മഴ ക്ലാസിലെത്തി കവിതാ പുസ്തകം തുറന്നു. 'മുത്തച്ഛൻ' എന്ന കവിതയാണ് അവൾ ആദ്യം കണ്ടത്.

"എവിടേക്കു പോകുവാൻ മുത്തച്ഛൻ നമ്മെ വി-

ട്ടെവിടേയ്ക്കു പോകാനല്ലേ ഉണ്ണീ...

ഇവിടെയീയുമ്മറത്തില്ലെങ്കിലും ഇവി-

ടെവിടെയോ നിന്നെന്തോ ചെയ്കയാവാം

തൊടിയിലെങ്ങാനുംപോയ് നിൽക്കയാവാം വീണ

പടവലത്തിൻ പന്തൽ നേരെയാക്കാൻ

കലികൊണ്ട കാറ്റത്തൊടിഞ്ഞു വീഴാറായ

കദളിത്തൈ വാഴയ്ക്കൊരൂന്നു നൽകാൻ..."

കവിത വായിക്കവേ മഴയുടെ ഉള്ളിൽ സങ്കടം വന്നു നിറഞ്ഞു. അവളെ ഒത്തിരി സ്നേഹിച്ചിരുന്ന കേക്കും കളിപ്പാട്ടവുമൊക്കെ വാങ്ങിത്തന്നിരുന്ന മുത്തച്ഛനെയോർത്തു കണ്ണു നനഞ്ഞു. മഴ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം. അന്ന് അച്ഛൻ പിന്നാമ്പുറത്തെ വാതിലിനു പിന്നിൽനിന്നു കരയുന്ന കാഴ്ച്ച മഴയുടെ ഉള്ളിൽ ഇപ്പോഴുമുണ്ട്. അച്ഛൻ കരയുന്നത് മഴ ആദ്യമായി കാണുകയായിരുന്നു. 

അതൊക്കെയോർത്താൽ ആകെ സങ്കടമാവും. മഴ പുസ്തകമടച്ചു. മുന്നിലെ ബഞ്ചിലിരുന്ന് അഭിരാമി പേപ്പർ കൊണ്ടുള്ള വിശറിയും വള്ളവും ഒക്കെ ഉണ്ടാക്കുവാൻ പാത്തൂനെ പഠിപ്പിക്കുകയാണ്. എന്നേം പഠിപ്പിക്കാവോ എന്നു ചോദിച്ച് മഴ അവർക്കിടയിലേക്കു കയറി.

മുറിവൊക്കെ ഭേദമായി സ്കൂളിൽപോയ നിലാവ് അന്ന് ഏറെ സന്തോഷത്തോടെയാണ് സൂര്യകാന്തിയിൽ തിരിച്ചെത്തിയത്. അവളുടെ കൂട്ടുകാരി എയ്ഞ്ചൽ കൊടുത്ത ഒരു സമ്മാനമാണ് ആ സന്തോഷത്തിനു കാരണം. പിങ്ക് നിറത്തിലുള്ള സുന്ദരിയായൊരു പാവക്കുട്ടിയെ ആയിരുന്നു എയ്ഞ്ചൽ നീലൂട്ടിക്ക് സമ്മാനിച്ചത്. എയ്ഞ്ചലിന്റെ അപ്പ ഗൾഫിൽ നിന്ന് അവധിക്കു വന്നപ്പോൾ കൊണ്ടുവന്നതാണ് ഒരേ പോലെയുള്ള രണ്ടു പാവക്കുട്ടികളെ. അതിലൊരെണ്ണം തന്റെ ബെസ്റ്റ് ഫ്രണ്ടായ നിലാവിനു സമ്മാനിക്കുവാൻ എയ്ഞ്ചൽ തീരുമാനിക്കുകയായിരുന്നു. പാവയെ കിട്ടിയ സന്തോഷത്തിൽ എയ്ഞ്ചലിന്റെ കവിളിൽ അമർത്തിയൊരുമ്മ കൊടുത്തു നീലൂട്ടി. ഉമ്മ കിട്ടിയ ആ കവിൾ ചുവന്നു തുടുത്തു.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com